നിരവധി അതി മനോഹരമായ ഗാനങ്ങൾ മലയാളിക്ക് നൽകിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് പത്ത് ആണ്ട്. ലളിതസംഗീതത്തിന്‍റെ മാണിക്യവീണ സമ്മാനിച്ച സംഗീത പ്രതിഭ നാല്‍പതോളം മലയാള ചിത്രങ്ങള്‍ക്കും ഈണമിട്ടു. തൂവെളള മുണ്ടും ജുബ്ബയും ധരിച്ചു മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ആകാശവാണിയുടെ വരാന്തകളിലുടെ മനസില്‍ ഈണങ്ങള്‍ കൊരുത്തിട്ടു നടന്ന മനുഷ്യന്‍ മലയാളിക്കെന്നും പോയ കാലത്തിന്‍റെ നല്ലോര്‍മ്മകളാണ്.
1978-ല്‍ പുറത്തിറങ്ങിയ തമ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച അദ്ദേഹത്തിന്‍റെ ഗാനസപര്യ മുപ്പതില്‍പരം വര്‍ഷങ്ങള്‍ നീണ്ടു നിന്നപ്പോള്‍ സൂര്യ കിരീടം വീണുടഞ്ഞു…ഓ..മൃദുലേ ഹൃദയമുരളിയിലൊഴുകി വാ…തുടങ്ങിയ ഒട്ടനവധി ഗാനങ്ങളാണ് മലയാളത്തിന് സമ്മാനിച്ചത്. തന്റെ 69 ആം വയസിൽ ആയിരുന്നു ആ അതുല്യ പ്രതിഭ ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹം ഒരുക്കിയ മനോഹരമായ ഒട്ടനവധി ഗാനങ്ങളിലൂടെ ഇന്നും എം ജി രാധാകൃഷ്ണൻ പ്രേക്ഷക മനസ്സിൽ ജീവിക്കുന്നു.