സംവിധാനം: Nag Ashwin,Tharun Bhascker Dhaassyam,Sankalp Reddy,B.V. Nandini Reddy
സിനിമ വിഭാഗം:Telugu, Drama, Romanceദൈര്ഘ്യം:2 Hrs 30 Min
നിരവധി ആന്തോളജി ചിത്രങ്ങളാണ് ഇപ്പോൾ തുടരെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നാല് പ്രമുഖ സംവിധായകൻ ഒരുക്കിയ തെലുങ്ക് ആന്തോളജി ചിത്രം പിട്ട കാതലു ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൻ്റ ആദ്യ തെലുങ്ക് ആന്തോളജി ചിത്രമെന്നതിനൊപ്പം, നാല് വ്യത്യസ്ത സംവിധായകർ ഒന്നിക്കുന്ന ആദ്യ തെലുങ്ക് ചിത്രമെന്നതും ‘പിട്ട കാതലു’ൻ്റെ പ്രത്യേകതയാണ്. ബി വി നന്ദിനി റെഡ്ഡി, നാഗ് അശ്വിൻ, തരുൺ ഭാസ്ക്കർ, സങ്കൽപ്പ് റെഡ്ഡി എന്നീ സംവിധായകരുടെ 30 മിനുട്ടിന് മുകളിലായുള്ള നാല് ഹ്രസ്വ ചിത്രങ്ങളാണ് ‘പിട്ട കാതലു’വിൽ അടങ്ങിയിട്ടുള്ളത്. ശ്രുതി ഹാസൻ, അമല പോൾ, സാൻവി മേഘ്ന, ഈഷ റെബ്ബ, മഞ്ചു ലക്ഷ്മി, സത്യദേവ്, ജഗപതി ബാബു തുടങ്ങിയ ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തിൻ്റെ താരനിരയിൽ ഉള്ളത്.
നാല് സ്ത്രീ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ട് പ്രണയത്തിൻ്റെ നിഴൽ പതിക്കുന്ന ഭാഗങ്ങളിലൂടെയുള്ള യാത്രയാണ് സിനിമയുടേത്. രാമുല, മീര, എക്സ് ലൈഫ്, പിങ്കി എന്നീ ചിത്രങ്ങളാണ് പിട്ട കാതലുവിൽ ഉൾപ്പെടുന്നത്. കെട്ടുപാടുകളിൽ ഉഴലുന്ന മനുഷ്യബന്ധങ്ങളുടെ കഥകളാണ് ഓരോ ചിത്രവും. തെലുങ്ക് ചിത്രമാണെങ്കിലും ഇത് നെറ്റ്ഫ്ലിക്സിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലും ആസ്വദിക്കാൻ സാധിക്കും. നെറ്റ്ഫ്ലിക്സിൻ്റെ ഹിന്ദി ആന്തോളജി ചിത്രം ‘ലസ്റ്റ് സ്റ്റോറീസി’ൻ്റെ ആശയത്തിൻ്റെ തെലുങ്ക് പതിപ്പിനായാണ് നിർമ്മാതാക്കൾ പിട്ട കാതലുവിലേക്ക് എത്തിയതെങ്കിലും, സംവിധായകർക്ക് ചിത്രത്തിനു മേൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാൽ ഓരോരുത്തരും അവരവരുടെ ക്രിയേറ്റിവിറ്റിയാണ് നൂറ് ശതമാനവും ക്യാൻവാസിലേക്ക് പകർന്നിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ ലസ്റ്റ് സ്റ്റോറീസുമായി നേരിട്ടുള്ള ബന്ധം ചിത്രത്തിൽ കാണാനില്ല. നാല് ഹ്രസ്വ ചിത്രങ്ങളുടേയും പൊതുവായ തീം ചതിയാണ്. ആര് ആരെ ചതിക്കുന്നു, എന്തിന് ചതിക്കുന്നു എന്നൊക്കെ ചിത്രം കണ്ട് മനസ്സിലാക്കേണ്ടതാണ്.
Ramula
ആദ്യമെത്തുന്ന ‘രാമുല’ എന്ന ചിത്രം ഇതേ പേരിലെ പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. തരുൺ ഭാസ്ക്കർ ധാസ്സ്യം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ സാൻവി മേഘ്ന, മഞ്ചു ലക്ഷ്മി, നവീൻ കുമാർ തുടങ്ങിയ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. തെലങ്കാനയിലെ ഉൾഗ്രാമപ്രദേശമാണ് ചിത്രത്തിൻ്റെ പശ്ചാത്തലം. പ്രണയവും, കാമവും, ജാതിവേർതിരിവും, രാഷ്ട്രീയവും എല്ലാം’രാമുല’യിലും ചർച്ചചെയ്യപ്പെടുന്നു.
ഉയർന്ന ജാതിക്കാരനും മുൻ എംഎൽഎയുടെ മകനുമായ രാമ് ചന്ദറുമായി രാമുല പ്രണയത്തിലായിരുന്നു. അച്ഛൻ്റെ മുന്നിൽ പ്രണയം അവതരിപ്പിക്കാൻ ഭയന്നിരുന്ന ചന്ദർ തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നതറിയുന്ന രാമുല ആത്മഹത്യക്ക് മുതിരുകയാണ്. ആത്മഹത്യയിൽ നിന്നും സ്വരൂപയെന്ന (മഞ്ചു ലക്ഷ്മി) രാഷ്ട്രീയ നേതാവ് രാമുലയെ രക്ഷിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്.
‘പിട്ട കാതലു’വിൽ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളിൽ ഒന്നാണ് രാമുല. മനസ്സിനെ ഒരേ സമയം ആനന്ദിപ്പിക്കുകയും, വേദനിപ്പിക്കുകയും ചെയ്യുന്ന ചിത്രം സംവിധായകൻ വളരെ ഭംഗിയോടെയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. മികച്ച തിരക്കഥയ്ക്കനുസരിച്ച് താരങ്ങളിൽ നിന്നും ഗംഭീര പ്രകടനം കാണാൻ കഴിഞ്ഞുവെന്നതിൽ സന്തോഷം. സാൻവിയും, നവീനും വളരെ കൈയ്യടക്കത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിഗംഭീരമായ ഛായാഗ്രഹണവും, പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ പകിട്ട് വർദ്ധിപ്പിക്കുകയും ചെയ്തു.
Meera
ജഗപതി ബാബു, അമല പോൾ, അശ്വിൻ കാകാമനു തുടങ്ങിയവർ അഭിനയിച്ച ‘മീര’ എന്ന ചിത്രം ബി വി നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിലാണ് എത്തിയത്.
പ്രായത്തിലെ അന്തരം ദാമ്പത്യത്തെ ബാധിക്കുന്നത് ദൃശ്യവൽക്കരിക്കുന്നതിനൊപ്പം, സംശയരോഗം, മാനസ്സിക പീഢനം എന്നിവയൊക്കെയും വിഷയമാക്കുന്ന ചിത്രം സംഭാഷണങ്ങൾക്കും, അഭിനയത്തിനും വളരെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാനാകാത്തത് എന്ന് പറയാനാകില്ലെങ്കിലും വലിയൊരു ട്വിസ്റ്റുമായാണ് സംവിധായിക ചിത്രം അവസാനിപ്പിക്കുന്നത്. നന്ദിനി റെഡ്ഡി എന്ന സംവിധായികയുടെ മികവിനാലും, അടുക്കോടെ എഴുതിയിരിക്കുന്ന തിരക്കഥയാലും, അമല പോൾ – ജഗപതി ബാബു എന്നീ താരങ്ങളുടെ കഴിവിനാലും ‘രാമുല’യ്ക്കൊപ്പം നാലു ചിത്രങ്ങളിൽ നിന്നും മുന്നിട്ടു നിൽക്കുന്ന തരത്തിലേക്ക് ‘മീര’യും ചേരുന്നു. ഒരു മുഴുനീള ചിത്രത്തിന് തുല്യമായ പ്രകടനം അമലാ പോൾ ‘മീര’ യിൽ കാഴ്ചവെച്ചിട്ടുണ്ട്. ദൃശ്യങ്ങളും, സംഗീതവും ശരാശരി നിലവാരം പുലർത്തി ചിത്രത്തിനെ സപ്പോർട്ട് ചെയ്തു.
X Life
ട്രെയിലർ കണ്ടപ്പോൾ വളരെ കൗതുകം ഉളവാക്കിയ ഭാഗങ്ങളാണ് എക്സ് ലൈഫ് എന്ന ചിത്രത്തിലേത്. ആശയത്തിൽ മറ്റ് മൂന്ന് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന എക്സ് ലൈഫ് പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ പ്രതീക്ഷകൾക്കൊപ്പം എത്താൻ ചിത്രത്തിന് കഴിഞ്ഞതുമില്ല. വെർച്ച്വൽ റിയാലിറ്റിയെന്ന സാങ്കേതിക വിദ്യയുടെ നൂതനമായ പ്രയോഗമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ, യാഥാർത്ഥ്യമെന്ന പോലെ ആഗ്രഹിച്ച സ്ഥലത്ത് സമയം ചിലവഴിക്കാനുള്ള അവസരമാണ് എക്സ് ലൈഫ് എന്ന കമ്പനി പ്രദാനം ചെയ്യുന്നത്. ലോകമാകെയുള്ള ജനങ്ങളൊക്കെ ഈ വെർച്വൽ റിയാലിറ്റിക്ക് അടിമകളായി മാറി അവരിൽ മനുഷ്യരുടെ തനത് ഗുണങ്ങൾ ഇല്ലാതായി വരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പ്രണയം എന്ന വികാരവും മനുഷ്യരിൽ നിന്നും അകലാൻ തുടങ്ങിയതിനാൽ എക്സ് ലൈഫിൻ്റെ ഉടമയായ വിക്കിനെ ഒരു കൂട്ടർ വെറുക്കുന്നുണ്ട്.
കോടിക്കണക്കിന് ആളുകളുടെ ചിന്തകളെ നിയന്ത്രിക്കുന്ന നിലയിലേക്ക് വളർന്ന വിക്കിന് തൻ്റെ കമ്പനിയിലെ സാധാരണ ജോലിക്കാരിയായ ദിവ്യയുമായി പ്രണയമുണ്ടാകുന്നതും അത് അയാളുടെ ജീവിതം മാറ്റിമറിക്കുന്നതുമാണ് ‘എക്സ് ലൈഫ്’ എന്ന ചിത്രത്തിൽ തുടർന്നുവരുന്നത്. ശ്രുതി ഹാസ്സൻ, സഞ്ജിത്ത് ഹെഗ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശ്രുതി എപ്പോഴത്തേയും പോലെ ഈ കഥാപാത്രത്തേയും വളരെ ഈസിയായി കൈകാര്യം ചെയ്തിരിക്കുന്നു. ശ്രുതിയേക്കാൾ തിളങ്ങിയ സഞ്ജിത്തിൻ്റെ അഭിനയം വളരെ റിയലസ്റ്റിക്കായിരുന്നു. വിക്ക് എന്ന കഥാപാത്രമാണ് ചിത്രത്തിൻ്റെ നെടുംതൂൺ, അണുവിട തെറ്റാതെ നടൻ തൻ്റെ ജോലി നിർവ്വഹിച്ചിട്ടുണ്ട്.
കീർത്തി സുരേഷ് നായികയായ ‘മഹാനടി’ സംവിധാനം ചെയ്ത നാഗ് അശ്വിനാണ് എക്സ് ലൈഫിൻ്റെ അമരത്തുള്ളത്. പ്രഡിക്ടബിളായ ക്ലൈമാക്സാണ് ചിത്രത്തിലുള്ളത് എന്നത് ഒരു കുറവാണെങ്കിലും ശക്തിയില്ലാത്ത തിരക്കഥയാണ് വില്ലനാകുന്നത്. തിരക്കഥയിലെ പാളിച്ചകൾ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും, ആശയത്തിലെ പുതുമയ്ക്കൊപ്പം ദൃശ്യങ്ങളും സംഗീതവും ആസ്വാദനത്തിന് വഴിയൊരുക്കുന്നതിനാൽ നല്ലൊരു ഔട്ട്പുട്ട് ലഭിക്കുന്നുണ്ട്. ടോട്ടൽ ഇംപാക്ട് വെച്ചു നോക്കുമ്പോൾ ശരാശരി നിലവാരത്തിലാണ് എക്സ് ലൈഫ് എന്ന ചിത്രം എത്തി നിൽക്കുന്നത്.
മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിൻ്റെ തെലുങ്ക് റീമേക്കിൽ നായകനായ സത്യദേവ് കഞ്ചരാണ, ഈഷ റെബ്ബ, ശ്രീനിവാസ് അവസരാല, ആഷിമ നർവാൾ തുടങ്ങിയവർ അഭിനയിച്ച ‘പിങ്കി’ എന്ന ചിത്രം അണിയിച്ചൊരുക്കിയത് സങ്കൽപ്പ് റെഡ്ഡിയാണ്. മീര എന്ന അമല പോൾ നായികയായ ചിത്രവുമായി ആശയപരമായി സാമ്യം പുലർത്തുന്ന ചിത്രമാണ് ‘പിങ്കി’യും. പക്ഷെ പ്ലോട്ടുകൾ വളരെ വ്യത്യസ്തമാണ്.
Pinky
ഈഷ റെബ്ബ അവതരിപ്പിക്കുന്ന പ്രിയങ്ക അഥവാ പിങ്കി എന്ന കഥാപാത്രം ഹർഷ (ശ്രീനിവാസ് അവസരാല) എന്നയാളുടെ ഭാര്യയായിരിക്കുമ്പോൾ തന്നെ തൻ്റെ മുൻ ഭർത്താവായിരുന്ന വിവേകുമായും (സത്യദേവ്) വഴിവിട്ട ബന്ധം തുടരുന്നതാണ് ചിത്രത്തിലുള്ളത്. മറ്റൊരു വിവാഹം ചെയ്ത് സന്തുഷ്ടനായി ജീവിക്കുകയായിരുന്ന വിവേകിൻ്റെ ജീവിതത്തിൽ പിങ്കിയുടെ കടന്നുവരവാണ് സിനിമയുടെ ഗതി നിശ്ചയിക്കുന്നത്. ചിത്രം തീരുമ്പോൾ സംവിധായകൻ പറഞ്ഞുവന്നത് എന്താണെന്ന് പലർക്കും പിടികിട്ടില്ല.
കഥയ്ക്ക് പൂർണ്ണത നൽകാതെയാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്. തുടക്കത്തിലും ഓരോ രംഗങ്ങളും വളരെ കൺഫ്യൂസിങ് ആയിരുന്നു. പതിയെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ഏറെക്കുറെ എല്ലാം മനസ്സിലാകുമെങ്കിലും ഇനിയെന്ത് എന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. പിട്ട കാതലു എന്ന സിനിമാ കൂട്ടത്തിലെ ഏറ്റവും മോശം ചിത്രമായാണ് പിങ്കി അനുഭവപ്പെട്ടത്. തിരക്കഥയും, താരങ്ങളുടെ അഭിനയവും, സംഗീതവുമെല്ലാം നിരാശയാണ് നൽകിയത്.
പതിവുപോലെ നെറ്റ്ഫ്ലിക്സിൻ്റെ ട്രെയിലർ നൽകിയ അനുഭവം അപ്പാടെ സിനിമയിൽ നിന്നും പ്രതീക്ഷിച്ചവർ നിരാശരാകേണ്ടി വരും. എന്നാലും തെലുങ്ക് പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത വിഭാഗത്തിൽ ശരാശരിക്ക് മുകളിലേക്ക് എത്തുന്ന ചിത്രമായി ‘പിട്ട കാതലു’വിനെ കണക്കാക്കാവുന്നതുമാണ്. തെലുങ്കിലെ ശ്രദ്ധേയ സംവിധായകരുടെ സിനിമാ ചിന്തകൾ മനസ്സിലാക്കാനായും സാൻവി മേഘ്ന, അമല പോൾ, ജഗപതി ബാബു, സഞ്ജിത് ഹെഗ്ഡെ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾക്കായും ചിത്രം കാണാവുന്നതാണ്.
Content Highlight: Pitta Kathalu, a Telugu anthology film directed by four directors, has been released on Netflix.