തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന അവകാശവാദവുമായി തിരുവനന്തപുരം വര്‍ക്കല സ്വദേശി. അനുരാധ തന്നെ മകളായി അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കര്‍മല മോഡക്സ് എന്ന 45കാരിയാണ് കുടുംബകോടതിയെ സമീപിച്ചത്.
1975ൽ ജനിച്ച തന്നെ തിരക്ക് കാരണം വളർത്താനായി അനുരാധ കുടുംബ സുഹൃത്തുക്കളായ പൊന്നച്ചൻ – ആഗ്നസ് ദമ്പതികൾക്ക് നൽകിയെന്നാണ് കർമല ഉന്നയിക്കുന്ന വാദം. തനിക്ക് അവകാശപ്പെട്ട നിയമപരമായ സ്വത്ത് നൽകണമെന്നും കർമല ആവശ്യപ്പെടുന്നു. ബുധനാഴ്ച വാർത്താസമ്മേളനം നടത്തിയാണ് കർമല കോടതിയെ സമീപിച്ച വിവരം വെളിപ്പെടുത്തിയത്.
കർമലയെ വളർത്തിയത് പൊന്നച്ചൻ – ആഗ്നസ് ദമ്പതികളാണ്. അനുരാധയുടെയും അരുൺ പഡ്വാളിന്റെയും മൂത്ത മകളായി ജനിച്ച താൻ പൊന്നച്ചന്റെ മറ്റ് മൂന്ന് മക്കൾക്കൊപ്പമാണ് വളർന്നതെന്ന് കർമല വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം നിരസിച്ചതിന് അനുരാധയിൽ നിന്നും ഭർത്താവ് അരുണിൽ നിന്നും കർമല 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
പൊന്നച്ചൻ വർഷങ്ങൾക്ക് ശേഷം മരണക്കിടക്കയിൽ വെച്ചാണ് തന്റെ യഥാർഥ മാതാപിതാക്കളെ കുറിച്ച് വെളിപ്പെടുത്തിയത്. പിന്നീട് പല തവണ അനുരാധയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും കർമല പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ അനുരാധ കൂടെ കൊണ്ടുപോകാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും കർമല സമ്മതിച്ചില്ല. പിന്നീട് കർമലയെ അന്വേഷിച്ച് അനുരാധ വന്നിട്ടില്ല.
പൊന്നച്ചൻ മരിക്കുന്നതിന് മുൻപ് പറഞ്ഞതനുസരിച്ച് കർമല ഒരിക്കൽ അനുരാധയോട് തന്റെ ആവശ്യം ഉന്നയിച്ചെങ്കിലും അവർ മകളായി അംഗീകരിക്കാൻ തയ്യറായില്ല എന്നാണ് ആരോപണം. അനുരാധയുടെ മറ്റ് മക്കൾ ഇത് അംഗീകരിക്കില്ല എന്നായിരുന്നു കർമലക്ക് ലഭിച്ച മറുപടി. ഭർത്താവ് ടറന്‍സ് മോഡക്സ്, അഭിഭാഷകൻ അഡ്വ. അനിൽ പ്രസാദ് എന്നിവർക്കൊപ്പം എത്തിയാണ് കർമല വാർത്താസമ്മേളനം നടത്തിയത്.
67കാരിയായ അനുരാധ ബോളിവുഡ് ഗായികയാണ്. നിരവധി ഹിന്ദി സിനിമകളിൽ പാടിയിട്ടുള്ള അനുരാധക്ക് 2017ൽ പദ്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ അനുരാധക്ക് നാല് തവണ ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. 1973ലാണ് അനുരാധ ഹിന്ദി സിനിമ ഗാനരംഗത്തേക്ക് കടന്നു വന്നത്. ബോളിവുഡ് സിനിമകളിലും ഹിന്ദി ഭക്തിഗാനരംഗത്തും സജീവമാണ് അനുരാധ പഡ്വാള്.